Skip to main content

മഴച്ചില്ലുകള്‍




മഴ !!! എത്ര സുന്ദരമായ പദം. മഴ എന്ന പ്രതിഭാസമൊന്നുകൊണ്ട് മാത്രം ഞാനേറെ സ്നേഹിയ്ക്കുന്നു പലതിനെയും. പക്ഷേ! പ്രകൃതിയുടെ പരീക്ഷയില്‍ പ്രാഥമിക ഘട്ടം പോലും ജയിയ്ക്കാനാകാത്ത തലമുറയ്ക്കായ് പാടുന്നു ഞങ്ങളുടെ കാലത്തുണ്ടായി ഇന്ന് കാലം തെറ്റി വെറുതെ പെയ്തു പോകുന്ന ഒരു പ്രതിഭാസത്തെപ്പറ്റി...  ആ മഴ പറഞ്ഞ കഥകളെപ്പറ്റി ഒരോര്‍മ്മ...

അന്ന് ക്ലാസ്സിലെ ഓട് പൊട്ടിച്ച് എന്റെ കയ്യിലേയ്ക്ക് തുടുതുടെ വീണ മഴത്തുള്ളി പറഞ്ഞ കളിമഴക്കഥ...

കൈത്തോട്ടില്‍ ആനന്ദത്തിന്റെ സ്വാതന്ത്ര്യ ഗാനങ്ങള്‍ പാടി മീനുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന സ്വാതന്ത്ര്യത്തിന്റെ ഗാനമഴ...

സ്ക്കൂള്‍ വിട്ട് വരവെ ഞാന്‍ കുട മറന്ന അവസരം നോക്കി എന്നെ അടിമുടി കഴുകിത്തണുപ്പിച്ച കുസൃതിമഴ...

കയ്യിലുണ്ടായിരുന്ന കുടകമഴ്ത്തിയും കാറ്റ് വീശിയതായ് ഭാവിച്ച് അത്  താഴെ വീഴ്ത്തിയിയും കണ്ണിലെ വെള്ളം ശുദ്ധീകരിച്ച ചാറ്റല്‍മഴ... 

മഴ തോര്‍ന്നപ്പോള്‍ നെല്ലിമരം പിടിച്ചു നിര്‍ത്തിയ മഴത്തുള്ളികളെല്ലാം ചേര്‍ന്നെനിയ്ക്കായ് പെയ്ത രണ്ടാംമഴ...

കയ്യാലയില്‍ പടര്‍ന്ന പന്തലിച്ച കണ്ണീര്‍ത്തുള്ളിക്കുടങ്ങളെ മത്സരിച്ച് പറിച്ചപ്പോള്‍ കയ്യില്‍ക്കുത്തിയ തൊട്ടാവാടിയെ ശപിച്ച് കണ്ണീര്‍ത്തുള്ളിയാല്‍ കണ്ണ് കഴുകിയ ഊഞ്ഞാല്‍മഴ...


വാസുപ്പിള്ളയുടെ പറമ്പിലെ വാഴത്തേന്‍ കുടിയ്ക്കാന്‍ പറമ്പില്‍ കയറിയപ്പോള്‍ മഴ നനഞ്ഞ കരിയിലത്തോപ്പിലിരുന്ന് നാക്ക് നീട്ടിയും ശബ്ദം പുറപ്പെടുവിച്ചും അപ്രത്യക്ഷമായും പേടിപ്പിച്ച സ്മരണമഴ...


ഉമ്മറത്തകൂടി കാപ്പികുടിയ്ക്കാത്തവനെപ്പോലെ ക്ഷീണിച്ചൊഴികിയ മഴച്ചാലുകളില്‍ പ്രത്യക്ഷപ്പെട്ട വളക്കൂട്ടങ്ങള്‍ക്കൊപ്പം അങ്ങിങ്ങായ്ക്കരഞ്ഞ് തവളകള്‍ പകര്‍ന്നു തന്ന ലഹരിമഴ...

കളിവള്ളങ്ങള്‍ക്ക് ശക്തിപോരാഞ്ഞ് വെള്ളം വള്ളത്തിലായപ്പോള്‍ ജനല്‍ച്ചില്ലകളിലൂടെ ഏന്തി നോക്കിയ കണ്ണുകളിലൂടെ മനസ്സിലെത്തിയ സങ്കടം വീണ്ടും വള്ളമുണ്ടാക്കാനുള്ള പ്രേരക ശക്തിയായ മഴ...

ആളൊഴിഞ്ഞ അമ്പലപ്പറമ്പില്‍ ഞാനും ദൈവവും മാത്രമായി നനഞ്ഞ പുണ്യമഴ...
 
കണ്ണിലെയും കാലിലെയും ക്ഷീണം കട്ടിലിലിരുത്തുമ്പോഴും വരൂ വരൂ എന്ന് കൈനീട്ടി വിളിയ്ക്കുന്ന കൊഞ്ചല്‍ മഴ...

മഴയത്തും എനിക്കായ് മധുരമാമ്പഴം നല്‍കിയ സൌഹൃദത്തിന്റെ സ്നേഹമഴ...

വീട്ടിലെപ്പാത്രങ്ങളെല്ലാം നിരനിരയായടങ്ങുയിപ്പോള്‍ കഞ്ഞിവെയ്ക്കാന്‍ മാത്രമായവശേഷിച്ച പാത്രത്തില്‍ നിറഞ്ഞ കണ്ണീര്‍മഴ...

പ്രകൃതിപാഠം കാണാതെ പുസ്തക പാഠങ്ങളിലൂളിയിട്ട്, കരയില്‍ കിടക്കുന്ന മീനിന്റെ വികാര വിചാരങ്ങള്‍ കീറിപ്പൊളിച്ച്, കുളിമുറിയിലെ ഷവര്‍ മേഘം ഉതിര്‍ത്ത തുള്ളികളെ മഴയായറിഞ്ഞ്, കുടയ്ക്കും കോട്ടിനും വെളിയില്‍ മഴയെപ്പിടിച്ചു തള്ളി , നെല്ലി സൂക്ഷിച്ച മഴത്തുള്ളിയും മഴ കാത്ത നെല്ലിയും കാണാതെ, പറമ്പുകളിലെ നനഞ്ഞ മണ്ണിന്റെ മണമറിയാതെ, മണ്ണറിഞ്ഞ കര്‍ഷകന്റെ വിലാപമറിയാതെ, മണ്ണിന്റെ മക്കളുടെ പാട്ട് കേള്‍ക്കാതെ, അവരുടെ മഴയാനന്ദമറിയാതെ, കളിവള്ളത്തിന് പകരം വീഡീയോ ഗെയമിലഭയം കണ്ടെത്തുന്ന, കണ്ണീര്‍ത്തുള്ളികാണാതെ ബോണ്‍സായിയിലൂയാലാടുന്ന, സൌഹൃദത്തിന്റെ വില കിലോയ്ക്കെത്രയെന്നാരായുന്നമധുരമാമ്പഴത്തിന്റെ രുചി കയ്പ്പെന്ന പറയുന്ന, സ്വഭാഷായെ ഇരുമ്പഴിയ്ക്കുളളിലാക്കുന്ന തലമുറയ്ക്ക്എന്താശംസിയ്ക്കും ഞാന്‍...

ആശംസയ്ക്ക് എസ് എം എസ് നമ്പര്‍ ചോദിയ്ക്കുന്ന തലമുറയേ നിങ്ങള്‍ താണ്ടിയ വഴിയ്ക്ക് തൊട്ട മുമ്പേ ഞങ്ങള്‍ വഴിപിരിഞ്ഞിരുന്നു...






Comments

  1. മഴ എല്ലാരേം കവിതയുമെഴുതിക്കുമോ....? ഈ മഴേടെ ഒരു കാര്യം

    ReplyDelete
  2. ചിരുതക്കുട്ടി......ഞാനും ഏറെ ഇഷ്ടപ്പെടുന്നു മഴയെ..ഒപ്പം ഈ അക്ഷരത്തുള്ളികളേയും..........

    ReplyDelete
  3. ചിലപ്പോള്‍ മഴ ഒരു അനുഗ്രഹം
    ചിലനേരം ആശ്വാസം
    അല്ലെങ്കില്‍ പ്രതീക്ഷ
    വല്ലപ്പോഴും നന്നായി നനയാനുള്ളതും എപ്പോഴും കാണാനുള്ളതും അതാണെന്റെ മഴ.

    ReplyDelete
  4. മനോഹരമായി എഴുതി.

    നല്ലൊരു മഴ നനഞ്ഞ പ്രതീതി... നന്ദി.

    ReplyDelete
  5. മഴയോര്‍മ്മകള്‍ ഉയര്‍ത്തിയ വികാരം മനോഹരം തന്നെ..
    പക്ഷേ,അവസാനത്തെ വരിക്ക് അനാവശ്യമായ ഒരു ഗൃഹാതുരചൊവ..ആശംസയ്ക്ക് എസ് എം എസ് നമ്പര്‍ ചോദിയ്ക്കുന്ന തലമുറയുടെ വഴിയില്‍ നിന്നും പിരിയുവാന്‍ ശെരിക്കും ചിരുതയ്ക്ക്(അല്ല, നമുക്കാര്‍ക്കെങ്കിലും) പറ്റുമോ?

    ReplyDelete
    Replies
    1. മനസ്സിലെ ബന്ധങ്ങള്‍ ആണ് വഴി പിരിഞ്ഞത് ,അതല്ലേ ഇപ്പോള്‍ നടക്കുന്നത്....

      Delete
  6. വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ചുറ്റും മഴ പെയ്തുകൊണ്ടിരിക്കുന്നത് പോലെ തോന്നി . കുട്ടിക്കാലത്ത് മഴയത്ത് കുടയും പിടിച്ചു നനഞ്ഞു കുളിച്ച നിമിഷങ്ങള്‍ ഓര്‍മവന്നു ..
    പക്ഷെ അവസാനമായപ്പോഴേക്കും നഷ്ടബോധത്തിന്റെ ഒരു ദുഖം ..!!

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നം ഉറക്കമുണര്‍ന്നപ്പോള്‍!

ഒരു നാള്‍ ഇളനീര്‍ ആകുമെന്ന  മോഹത്തോടെ ജനിച്ചു.. അതിന് മുന്നേ ഞെട്ടറ്റു  താഴേക്കു .... വീഴും വഴി അത് ഏറ്റു   വാങ്ങിയ നായക്ക്, കരയനൊരു കാരണം പറഞ്ഞു കിട്ടി! ഇത് കണ്ടു പൊട്ടിച്ചിരിച്ച കുഞ്ഞിന്റെ കാലില്‍ ആവുന്നിടത്തോളം വിഷം കുത്തിവെച്ച ചോണന്‍, വീട് തകര്‍ത്തതിന്റെ പ്രതികാരം തീര്‍ത്തു... കാലിലെ വേദന സഹിക്കവയ്യാതെ ഓടിയ കുഞ്ഞ്... ഓടിയ തിടുക്കത്തില്‍ കൈതട്ടി, പെട്ടിക്കൂട്ടിലെ മീന്‍കൂട്  പൊട്ടി!  വെള്ളത്തുള്ളികളില്‍ ആരും അറിയാതെ കരഞ്ഞ മത്സ്യം ആത്മഹത്യക്കൊരുങ്ങി..! അത് വേണ്ടെന്നു പറയാന്‍  തുടങ്ങിയ ചില്ലിന്റെ കൊങ്ങക്കവന്‍ പിടിച്ചു... കയ്യില്‍ കയറി കോറിച്ച്  ചോര തൂവി. പുത്തന്‍ ചോരയുടെ നിറവും മണവും പുതനുടുപ്പിനെ വിഷമിപ്പിച്ചതാവില്ല എങ്കിലും പിന്നീട് സംസാരിച്ചത്  പുളിയുടെ കമ്പ് ആയിരുന്നു...  മച്ചിങ്ങ പോലെ വീര്‍ത്ത കവിളും, നായയുടെ രോദനത്തിന്റെ  ശബ്ദവും, ചോണനുണ്ടായ  ഈര്‍ഷ്യയും, ആത്മഹത്യക്കൊരുങ്ങിയ മീനിന്റെ മരണ    വെപ്രാളവും! കൊങ്ങക്ക്‌ പിടിക്കുന്ന വേദന അവന്റെ ഹൃദയത്തിനുണ്ടായി , പിന്നെ തൊണ്ടക്കും... ഒടുവില്‍ കണ്ണും ഒന്ന് ചീറ്റി.... ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്ന അവ

എന്റെ മഴ അനുഭവം

അങ്ങനെ ഒരു മഴക്കാലത്ത് മഴ പ്രകൃതിയുടെ വരദാനമാണ് .മഴയത്ത് ഒരു ദിവസം എങ്കില്‍ ഒരു ദിവസം നന്നായി നനയുക എന്നത് എന്റെ ആഗ്രഹമായിരുന്നു .എന്റെ സ്വന്തം നാടായ ഇടുക്കിയില്‍ എന്റെ അഞ്ചാം ക്ലാസ്സ് ജീവിതത്തിനിടയില്‍ ആണ് സംഭവം .പുതിയ സ്‌കൂളില്‍ പോകുവാന്‍ പുത്തനുടുപ്പും കുടയും ബാഗും ആയി ഞാന്‍ റെഡി ആയി നിന്നു. പുത്തന്‍ കുട പുതിയ കൂട്ടില്‍ തന്നെ എടുത്തു വെക്കാന്‍ പല തവണ ഓര്‍ത്തുതാണ് .പക്ഷെ ....എടുക്കാന്‍ മറന്നു. സ്‌കൂളില്‍ പുതിയ കുട്ടികള്‍ക്ക്‌ പ്രവേശനോത്സവം ഉണ്ടായിരുന്നു . . അതി ഗംഭീരമായ ഒന്നു.പാടത്തിന്റെ കരയിലൂടെയാണ് വീടിലെത്തെണ്ടത്. പ്രവേശനോത്സവത്തിനു ശേഷം ഞങ്ങള്‍ പിരിഞ്ഞു . ഇടവപ്പാതിയിലെ മഴ നനയുക, അതും അച്ഛനും അമ്മയും ഒന്നുമറിയാതെ . അത് എന്റെ സ്വപ്നമായിരുന്നു .പെട്ടന്ന് കറുത്ത കാര്‍മേഘങ്ങള്‍ മാനത്ത് നിറഞ്ഞു .ഇടിയും മിന്നലും എത്തി .ചറ പറ എന്ന് മഴ ആരംഭിച്ചു..കു‌ട്ടുകാര്‍ കുട വാഗ്ദാനം ചെയ്തെങ്കിലും ഞാന്‍ അത് തിരസ്കരിച്ചു . മഴ നല്ലത് പോലെ നനഞ്ഞു. ടാറിടാത്ത വഴികളിലെ വെള്ളത്തില്‍ കാല്‍ നനച്ചു .പുത്തന്‍ ഉടുപ്പാകെ നനഞ്ഞു .ചെളി തെറുപ്പിച്ച് ഞാന്‍ മഴയെ സ്വാഗതം ചെയ്തു.. കണ്ടത

എ ടി എം കൌണ്ടറും അതിനു മുന്നില്‍ നില്‍ക്കുന്നവരും

കൈ നിറയെ പണം ഉണ്ട്, പക്ഷേ രാപകലോളം വായും തുറന്നു നില്‍പ്പാണ്. സ്വയം ഒന്നും എടുക്കില്ല! പക്ഷേ! ആര് എത്ര ചോദിച്ചാലും അര്‍ഹത ഉണ്ട് എങ്കില്‍ മനസ്സ് പിളര്‍ന്നു കൊടുക്കും! ഈ ലോകത്ത് ആര്‍ക്കും ഒന്നും സ്വന്തം അല്ലെന്നു ബോധ്യം ഉള്ളത് കൊണ്ട് ആകാം, ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടു ദാന ശീലത്തില്‍ ഏര്‍പ്പെടുന്നത്. ചിലപ്പോള്‍ മാത്രം , ചില്ലറക്ക് വന്നവരെ ചില്ലറ കൊടുക്കാതെ പറ്റിച്ചും, ആവശ്യത്തിനു വന്നവരോട് ഇല്ലെന്നു പറഞ്ഞും നില്‍ക്കും! പക്ഷേ,  വേറെ ഒരു കാര്യം, ജീവിതത്തിന്റെ കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനോ പച്ചപ്പുലിനു വളം ഇടാനോ ആയി രാത്രികളില്‍ വരുന്നവര്‍ക്ക്ക് മുന്നില്‍ മിണ്ടാതെ നില്‍ക്കും. ഒരു മൂക  സാക്ഷിയായി. എതിര്‍ക്കാന്‍ മനുഷ്യന്‍ അല്ലല്ലോ! ഒടുവില്‍ തിരച്ചിലില്‍, ഈ മിണ്ടാപ്പുച്ച മുഖം നോക്കാതെ, കരിഞ്ഞ പുല്ലിനു വെള്ളം തളിക്കാനും പച്ചപ്പുലിനു വളം ഇടാനും വന്നവരെ ഒരേ ഇടത്തേക്ക്   വിടുന്നു. ദൈവത്തിന്റെ അദൃശ്യമായ കയ്യായി!!!! കാണുമ്പോള്‍ അത് നേരിട്ട് പറയാനും തിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള കഴിവ് മനുഷ്യനുണ്ടാകട്ടെ !!!